തട്ടാൻ തൊപ്പിയിട്ട അയമ്മദ്
അക്കരവീട്ടിൽ കുന്നപ്പള്ളി അച്യുതൻ നായർ
.............................
1921 ലെ ഖിലാഫത്ത് പ്രക്ഷോഭത്തിൽ വീരമൃത്യു വരിച്ചവരിൽ രണ്ടു പേരാണ് ഇവർ. ബ്രിട്ടീഷ് - ജന്മിത്വ വാഴ്ച്ചക്കെതിരെ ധീരധീരം പോരാടിയ മലയാളികളുടെ ചരിത്രത്തെ തീവ്രഹിന്ദുത്വ ആഖ്യാനങ്ങളിൽ മുക്കിക്കൊല്ലുന്നവർക്ക് ഈ പേരുകൾ സമർപ്പിക്കുന്നു.
തട്ടാൻ തൊപ്പിയിട്ട അയമ്മദ് ചെമ്മലശ്ശേരിയിലെ ഒരു കൂലിപ്പണിക്കാരനായിരുന്നു. ക്രൂരമായ ജാതി വിവേചനത്തിൽനിന്ന് രക്ഷപ്പെടാൻ ഇസ്ലാം സ്വീകരിച്ചു. മാപ്പിളമാരോടൊപ്പം ബ്രിട്ടീഷുകാർക്കും ജന്മിമാർക്കുമെതിരെ പോരാടാനിറങ്ങി. ഒടുവിൽ ബ്രിട്ടീഷ് പട്ടാളം പിടികൂടി ജയിയിലടക്കാൻ പോത്തനൂരിലേക്ക് വാഗണിൽ കയറ്റി കൊണ്ടുപോയി.
അച്യുതൻ നായർ തൃക്കലങ്ങോട് സ്വദേശിയാണ്. ഖിലാഫത്ത് പോരാളിയും നിസ്സഹകരണപ്രസ്ഥാനത്തിലെ അംഗവുമായിരുന്നു. മാപ്പിളമാരോടൊപ്പം നിന്ന് ജന്മികൾക്കും ബ്രിട്ടീഷുകാർക്കുമെതിരെ പോരാടി. 1921 നവംബറിൽ ഇദ്ദേഹത്തെയും പട്ടാളം അറസ്റ്റു ചെയ്ത് പോത്തനൂരിലേക്ക് പോകുന്ന വാഗണിൽ കയറ്റി.
പ്രാണവായു അകത്തുകേറാത്ത വാഗണിൽ നൂറിലേറെ പേരെ കുത്തിക്കയറ്റി തിരൂര് മുതൽ പോത്തനൂർ വരെ പോയ ആ തീവണ്ടിയിൽനിന്ന് ആരെയും പോത്തനൂരിലിറക്കിയില്ല. ജയിലൊക്കെ പോരാളികളാൽ നിറഞ്ഞുകവിഞ്ഞിരുന്നുവത്രെ.
പോത്തനൂരിൽനിന്ന് ആ മരണവാഗൺ തിരൂരിലേക്ക് തിരിക്കും മുമ്പ് തുറന്നുനോക്കിയപ്പോൾ നാലുദിവസമായി അട്ടിയട്ടിയായിക്കിടന്ന അമ്പത്തിയാറു പേർ ശ്വാസംകിട്ടാതെ പിടഞ്ഞ് മരിച്ചിരുന്നു. ജീവച്ഛവങ്ങളായ പതിനാലു പേർ പിന്നീടും മരണപ്പെട്ടു.
ഇന്ത്യൻ കൌൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ രക്തസാക്ഷി നിഘണ്ടുവിൽ നിന്ന് വെട്ടിമാറ്റിയ 377 പേരിൽ ഇവരും ഉണ്ട്. തട്ടാൻ തൊപ്പിയിട്ട അയമദും കുന്നപ്പള്ളി അച്യുതൻ നായരും ഉണ്ട്.
എസ് ഐ ഒ യുടെ ആവേശച്ചെറുപ്പം ആ പേരുകളൊക്കെയും വീണ്ടും കൂട്ടിച്ചേർത്ത് ഒരു സമാന്തര നിഘണ്ടു തയ്യാറാക്കിയിരിക്കുന്നു.